രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധന. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം കർശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച്, രാജ്യത്ത് നിലവില്‍ 3758 സജീവ കോവിഡ് കേസുകളുണ്ട്. അതില്‍ ഏറ്റവും കൂടുതലായ 1400 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 24കാരിയായ യുവതി രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 506 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലുമാണ് കേസുകളില്‍ വര്‍ദ്ധനയുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമല്ലെന്നും, എന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആവശ്യമായ മരുന്നുകള്‍, ഓക്‌സിജന്‍, വാക്‌സിന്‍, ആശുപത്രികളിലെ കിടക്കകള്‍ തുടങ്ങിയവ സജ്ജമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് പരിശോധന ശക്തമാക്കാനും ആരോഗ്യ പ്രോട്ടോകോളുകള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.